
വടക്കന്‍ കേരളത്തിലെ തെയ്യങ്ങള്‍ തെക്കന്‍ കേരളത്തിലെ പടയണി,മുടിയേറ്റ് എന്നിവ പോലെ വള്ളുവനാടന്‍ ഗ്രാമീണ ജീവിതത്തിന്റെ ഭാഗമായി മാറിയ അനുഷ്ഠാനപരമായ നാടന്‍ കലാരൂപമാണ് പൂതന്‍ തിറ. വ്യക്തി ലോകനന്മയ്ക്കായി നടത്തുന്ന സമര്‍പ്പണവും അതിന്റെ പ്രതിക്രിയയായി സമൂഹം വ്യക്തിക്ക് നല്‍കുന്ന വരദാനവും ഈ അനുഷ്ഠാനകല പ്രതിനിധാനം ചെയ്യുുന്നു.മതപരമായ ആചാരാനുഷ്ഠാനം, ദേവീപൂജ, കുലത്തൊഴില്‍ എന്നിവയുടെ വളക്കൂറില്‍ വളര്‍ന്ന് പ്രാചീനകാലത്ത് ഏറെ ശ്രദ്ധിക്കപ്പെടുകയും പില്‍ക്കാലത്ത് അവഗണിക്കപ്പെടുകയും ചെയ്തുപോന്ന ഒരു കലയാണിത്. സവര്‍ണനെന്നോ അവര്‍ണനെന്നോ വ്യത്യാസമില്ലാതെ വള്ളുവനാട്ടിലെ ഹൈന്ദവ ഗൃഹങ്ങളില്‍ പൂതന്‍തിറ കെട്ടിക്കളിക്കാറുണ്ട്.
ബ്രഹ്മാവിന്റെ വരദാനത്താല്‍ അഹങ്കാരിയായ ദാരികന്‍ ഋഷിമാരെയും ദേവന്മാരെയും മനുഷ്യരെയും ഉപദ്രവിക്കാന്‍ തുടങ്ങി. ഒടുവില് ദാരികനിഗ്രഹത്തിനായി ശിവന്‍ ഭദ്രകാളിയെന്ന ദേവതയെ സൃഷ്ടിച്ചു. അവതാരോദ്ദേശം നിറവേറ്റുിന്നതിനായി ഭദ്രകാളി വേതാള വാഹനത്തിലേറി തിറഭൂതാദികളുടെ അകമ്പടിയോടെ യുദ്ധക്കളത്തിലെത്തി. ദാരികവധം കഴിഞ്ഞശേഷം ദേവി വേതാള വാഹനത്തില്‍ മുന്നിലും തിറഭൂതാദികള്‍ പിന്നിലുമായാണ് തിരിച്ചുവന്നിരുന്നത്. ഈ യാത്രയെ അനുസ്മരിക്കുന്നതാണ് പൂതന്‍ തിറ കളിയെന്നാണ് ഐതിഹ്യം.
വള്ളുവനാട്ടിലേയും അതിന്റെ സമീപപ്രദേശങ്ങളായ തലപ്പിള്ളി, വന്നേരി, പാലക്കാട്ടുശ്ശേരി എന്നിവിടങ്ങളിലെയും ദേവീക്ഷേത്രോത്സവങ്ങളോടനുബന്ധിച്ച് പെരുമണ്ണാന്‍/മണ്ണാന്‍ സമുദായക്കാരാണ് പ്രാചീന നാടന്‍ കലാരൂപമായ പൂതനും തിറയും കെട്ടിയാടുന്നത്. മുഖത്ത് കോലം വെച്ച് (പൂതന്റെയും തിറയുടെയും)വാദ്യ താള മേളങ്ങള്‍ക്കനുസരണമായിനൃത്തം ചെയ്തുകൊണ്ട് കാണികളെ ആനന്ദത്തിന്റെ മായിക പ്രപഞ്ചത്തിലാറാടിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ദേവീക്ഷേത്രങ്ങളിലെ വേലപൂരങ്ങളോടനുബന്ധിച്ച് പൂരത്തിന്ന് എട്ടോ പത്തോ ദിവസം മുമ്പു മുതല്‍ ഇവര്‍ വേഷമണിഞ്ഞു അതാതു ദേശങ്ങളിലെ എല്ലാ വീടുകളിലും എത്തി കളിക്കുന്നു. കൂട്ടിന്ന് തുടിമേളവും ഉണ്ടായിരിക്കും. പൂതത്തിന്ന് വര്‍ണാഭമായ വസ്ത്രങ്ങളും തലയില്‍ കുട്ടികള്‍ക്ക് ഭയം ജനിപ്പിക്കുന്ന മട്ടില്‍ ഉന്തിനില്‍ക്കുന്ന നാക്കും ഉണ്ടക്കണ്ണുകളുമുള്ള മുഖം മൂടിയോടുകൂടിയ കിരീടവുമുണ്ടാകും. തിറക്ക് തലയില്‍ കയറ്റി വച്ച് വഹിക്കുന്ന വളരെ വലിപ്പമുള്ള കിരീടം (മുടി) മാത്രമാണുണ്ടാകുക. വലിപ്പം കൂടിയതായതിനാല്‍ മുടിയുടെ രണ്ടറ്റങ്ങളിലും ഓരോ മുണ്ടിന്റെ ഓരോ അറ്റം ബന്ധിച്ച് മറ്റെ അറ്റങ്ങള്‍ കൈകളില്‍ പിടിച്ച് തുലനം ചെയ്തുകൊണ്ടേ അവര്‍ക്കു നൃത്തം ചെയ്യാനാകൂ. തിറയുടെ മുഖത്ത് അരിമാവുകൊണ്ടും മറ്റും ചായം തേച്ചിരിക്കും. അരളിപ്പൂക്കള്‍ കൊണ്ടുള്ള അമ്പിളിപ്പൂമാലയും തിറ ധരിച്ചിരിക്കും.
പൂതത്തിനും തിറക്കും കാലില്‍ ചിലമ്പുകളും അരയില്‍ മണികളുമുണ്ടാകും. ഇവര്‍ നടക്കുമ്പോളുണ്ടാകുന്ന ശ്രുതിമധുരമായ മണികിലുക്കവും ചിലമ്പൊലിയും കുംഭം മീനം മാസങ്ങളിലെ വള്ളുവനാടന്‍ ഗ്രാമങ്ങളെ സംഗീതസാന്ദ്രമാക്കുന്നു. ഓരോ സംഘത്തിലും ഒന്നില്‍ കൂടുതല്‍ പൂതങ്ങളും തിറകളുമുണ്ടാകാം. വീട്ടുമുറ്റങ്ങളില്‍ ഇവരുടെ നൃത്തം വളരെ രസകരമാണ്. വീടുകളില്‍ നിന്ന് ഈ നൃത്തസംഘത്തിന്ന് അരിയും നെല്ലും പണവും വസ്ത്രങ്ങളും സമ്മാനമായി കിട്ടും. ഒടുവില്‍ പൂരദിവസം അതാത് ക്ഷേത്രങ്ങളില്‍ എത്തി അവിടെയും കളിച്ച് ദേവീദര്‍ശനവും നടത്തി അവര്‍ പിരിയുന്നു.
പണ്ട് ചെറിയ കുട്ടികള്‍ കുസൃതി കാണിക്കുമ്പോള്‍ നാട്ടിന്‍പുറങ്ങളില്‍ അമ്മമാര്‍ " നിന്നെ ഞാന്‍ പൂതത്തിന്നു പിടിച്ചു കൊടുക്കും" എന്നു പറഞ്ഞ് അവരെ ശാസിക്കാറുണ്ടായിരുന്നു. അതിന്നു തെളിവെന്നോണം പൂതങ്ങള്‍ വീടുകളില്‍ ചെന്നാല്‍ ചെറിയ കുട്ടികളെ പ്രത്യേകം അന്വേഷിച്ചു കണ്ട് കളിയാക്കി വിടുകയും ചെയ്യും.
ഇടശ്ശേരി ഗോവിന്ദന്‍ നായരുടെ പൂതപ്പാട്ട് എന്ന മനോഹരവും പ്രസിദ്ധവുമായ കവിത ഇതിനെ ഉപജീവിച്ചുള്ളതാണ്.
0 comments:
Post a Comment